The contents of this blog and the language used herein are "mature" and suited only for "grown-ups".
Showing posts with label പാഞ്ഞാള്‍ അതിരാത്രം. Show all posts
Showing posts with label പാഞ്ഞാള്‍ അതിരാത്രം. Show all posts

Jun 19, 2011

പാഞ്ഞാള്‍ അതിരാത്രം: അവകാശവാദങ്ങള്‍ ശാസ്‌ത്രവിരുദ്ധം


 
പാഞ്ഞാളില്‍ നടത്തിയ അതിരാത്ര യാഗത്തിന്റെ ഫലത്തെ സംബന്ധിച്ച്‌ അശാസ്‌ത്രീയമായ അവകാശവാദങ്ങളാണ്‌ പുറത്തുവരുന്നതെന്ന്‌ യാഗപരിസരം സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ശാസ്‌ത്രസംഘം വിലയിരുത്തി. കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ 11 ശാസ്‌ത്രപണ്ഡിതരും സംഘം നേതാക്കളായ അഞ്ചുപേരുമാണ്‌ പഠനം നടത്തിയത്‌. വെള്ളിയാഴ്‌ച രാവിലെ 9.30 മുതല്‍ 11.30 വരെ സംഘം യാഗപരിസരത്തെ ഒട്ടേറെ പേരെ കണ്ട്‌ വസ്‌തുതകള്‍ ചോദിച്ചറിയുകയും ചെയ്‌തു.

യാഗഫലമായി കാര്‍ഷിക വളര്‍ച്ച മെച്ചപ്പെട്ടുവെന്ന ഡോ. വി പി എന്‍ നമ്പൂതിരി എന്ന ശാസ്‌ത്രജ്ഞന്റെ അവകാശവാദം തെറ്റാണെന്ന്‌ നാട്ടുകാര്‍ സംഘത്തോട്‌ വിശദീകരിച്ചു. യാഗം നടത്തിയ വയലില്‍ നേരത്തെ മൂന്നു വിള കൃഷി നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ വിത്തിറക്കുകപോലുമുണ്ടായിട്ടില്ല.

മൊത്തത്തില്‍ കാര്‍ഷികരംഗത്ത്‌ സ്‌തംഭനാവസ്ഥയാണെന്ന്‌ കര്‍ഷകരടക്കമുള്ള ജനങ്ങള്‍ സംഘത്തോട്‌ വിശദീകരിച്ചു. മാത്രമല്ല, യാഗശാല നിര്‍മാണം മഴമൂലം തടസ്സപ്പെടുകയും ചെയ്‌തു. മഴയാകട്ടെ യാഗഫലമായിരുന്നില്ല. യാഗഫലമായി വായു, ജലം, മണ്ണ്‌ എന്നിവ ശുദ്ധമായി എന്ന വാദവും ശാസ്‌ത്രീയമായിരുന്നില്ല. യാഗപരിസരത്തുള്ള അമ്പലക്കുളത്തിലെ ജലം ശുദ്ധമായെന്നാണ്‌ യാഗാനുകൂലികള്‍ പറയുന്നത്‌. എന്നാല്‍ പാഞ്ഞാള്‍ പഞ്ചായത്ത്‌ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം 2010 നവംബര്‍ ഒമ്പതിനു മുമ്പ്‌ അമ്പലക്കുളം ശുദ്ധീകരിച്ചിരുന്നു. ഇതിനായി 1,23,540 രൂപ ചെലവാക്കുകയും ചെയ്‌തതായി സ്ഥലവാസിയായ എന്‍ എസ്‌ ജെയിംസ്‌ പറഞ്ഞു. ഇക്കാര്യം പഞ്ചായത്ത്‌ സെക്രട്ടറി സ്ഥിരീകരിച്ചതായും സംഘം വ്യക്തമാക്കി.

യാഗത്തിന്റെ ഫലമായി സസ്യവളര്‍ച്ച കൂടുകയോ വിത്ത്‌ മുളയ്‌ക്കല്‍ ത്വരിതപ്പെടുകയോ ഉറക്കത്തില്‍ മാറ്റമോ ആരോഗ്യത്തില്‍ മാറ്റമോ അനുഭവപ്പെട്ടിട്ടില്ലെന്ന്‌ അന്തര്‍ജനങ്ങളായ ഗൗരി(78), സ്‌മിത(38) എന്നിവര്‍ പറഞ്ഞു. ഇക്കാര്യം ശരിയാണെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും വ്യക്തമാക്കി.

യാഗമന്ത്രത്തില്‍ നിന്നുള്ള വൈബ്രേഷന്‍സാണ്‌ വിത്തു മുളയ്‌ക്കാന്‍ കാരണമെങ്കില്‍ പടിഞ്ഞാറ്‌ ഭാഗത്തെ വിത്തു മാത്രം 2000 ഇരട്ടി വേഗത്തില്‍ മുളച്ചതെങ്ങനെ എന്നാണ്‌ സംശയം. സമാനകമ്പനങ്ങള്‍ സമാനഗുണങ്ങളേ ഉല്‌പാദിപ്പിക്കൂ എന്നും ഡോ. വി പി എന്‍ നമ്പൂതിരിയുടെ അവകാശവാദം അശാസ്‌ത്രീയമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാനകോശം ഡയറക്‌ടര്‍ ഡോ കെ പാപ്പുട്ടി പറഞ്ഞു.

പ്രവര്‍ഗ്യത്തിലെ തീനാളങ്ങളുടെ തീവ്രത ലേസര്‍ രശ്‌മികളുടേതുപോലെ അപൂര്‍വമായ താപനില രേഖപ്പെടുത്തിയെന്നും യാഗശാലയുടെ ശുദ്ധിക്ക്‌ തെളിവായി ഹൈഡ്രജന്‍ കണ്ടെത്തിയെന്നും പരാമര്‍ശമുണ്ടായി.

യാഗസ്ഥലത്ത്‌ പരിശോധന നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അസ്‌ട്രോഫിസിക്‌സിലെ പ്രഫ സക്‌സേന ഇങ്ങനെ പറഞ്ഞെന്നാണ്‌ യാഗവക്താക്കള്‍ പ്രചരിപ്പിച്ചത്‌. എന്നാല്‍ ഇക്കാര്യത്തില്‍ സംശയം തോന്നിയ ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്‌ത്രജ്ഞന്‍ ഡോ. മനോജ്‌ കോമത്ത്‌ പ്രഫ. സക്‌സേനയോട്‌ നേരിട്ട്‌ എഴുതി ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള നിരീക്ഷണം നടത്തിയിട്ടില്ലെന്നും ഹൈഡ്രജന്റെ വികിരണങ്ങള്‍ ദര്‍ശിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത്‌ മറ്റാരെങ്കിലും കൂട്ടിച്ചേര്‍ത്തതാകാമെന്നും സക്‌സേന വ്യക്തമാക്കി.

ദുരാചാരമായി ഭാരതത്തെ വേട്ടയാടിയിരുന്ന യാഗങ്ങള്‍ പുനരുദ്ധരിക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങള്‍ക്ക്‌ ശാസ്‌ത്രത്തിന്റെ മേലങ്കി അണിയിക്കാനുള്ള പ്രചാരണമാണിതെന്ന്‌ യുക്തിവാദിസംഘം പ്രസിഡന്റ്‌ യു കലാനാഥന്‍ പറഞ്ഞു.

വികലമായ പരീക്ഷണങ്ങള്‍ നടത്തി അതിന്റെ ഫലങ്ങള്‍ ഊതിപ്പെരുപ്പിച്ചു യാഗത്തിനു ഗുണഫലങ്ങള്‍ ഉണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ്‌ പാഞ്ഞാള്‍ അതിരാത്രത്തോടനുബന്ധിച്ച്‌ നടന്നതെന്ന്‌ പ്രഫ. കെ പാപ്പുട്ടി, ഡോ കെ പി അരവിന്ദന്‍ (ആലപ്പുഴ മെഡി. കോളജ്‌), ഡോ. എസ്‌ ശങ്കര്‍(ശാസ്‌ത്രജ്ഞന്‍ കെ എഫ്‌ ആര്‍ ഐ പീച്ചി), യു കലാനാഥന്‍, ഡോ. സി പി രാജേന്ദ്രന്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ബാംഗ്ലൂര്‍), ഡോ. എന്‍ ശങ്കരനാരായണന്‍ (മുന്‍ ശാസ്‌ത്രജ്ഞന്‍, ബാബ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റര്‍, മുംബൈ), ഡോ മനോജ്‌ കോമത്ത്‌, ഡോ. കെ ആര്‍ വാസുദേവന്‍ (ചെയര്‍മാന്‍, കോവൂര്‍ ട്രസ്റ്റ്‌), ഡോ. സി രാമചന്ദ്രന്‍ (മുന്‍ ശാസ്‌ത്രജ്ഞന്‍ ഐ എസ്‌ ആര്‍ ഒ), ഡോ. പി കെ നാരായണന്‍ (മനശ്ശാസ്‌ത്രജ്ഞന്‍), ഡോ. പി ടി രാമചന്ദ്രന്‍ (കോഴിക്കോട്‌ സര്‍വകലാശാല), പ്രഫ. സി രവിചന്ദ്രന്‍ (യൂണിവേഴ്‌സിറ്റി കോളജ്‌, തിരുവനന്തപുരം), ഡോ. ടി വി സജീവ്‌ (ശാസ്‌ത്രജ്ഞന്‍ കെ എഫ്‌ ആര്‍ ഐ പീച്ചി), അഡ്വ. കെ എന്‍ അനില്‍കുമാര്‍ (ജന. സെക്രട്ടറി യുക്തിവാദിസംഘം), ഇരിങ്ങല്‍ കൃഷ്‌ണന്‍ (യുക്തിവാദിസംഘം), കെ പി ശബരിഗിരീഷ്‌ (പവനന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സെക്കുലര്‍ സ്റ്റഡീസ്‌), ടി കെ ശശിധരന്‍ (യുക്തിവാദിസംഘം) എന്നിവര്‍ പറഞ്ഞു.

News reported in ജനയുഗം 19. 06. 11

May 6, 2011

മാതൃഭൂമിയുടെ യുക്തിവാത നീര്‍‌വീഴ്ചകള്‍

മാതൃഭൂമി ഇന്ന് (6 മെയ് 2011) മുതല്‍ എഡിറ്റ് പേജില്‍ ഒരു പരമ്പര ആരംഭിച്ചിട്ടുണ്ട് : "കേരളം കൂടോത്രക്കളത്തിലേക്ക് " എന്നാണു പേര്‌. തയ്യാറാക്കിയത് എം.കെ കൃഷ്ണകുമാര്‍, ദിനകരന്‍ കൊമ്പിലാത്ത്, ജിജോ സിറിയക്, പി.എസ്. ജയന്‍, വിമല്‍ കോട്ടയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് എന്നാണു ബൈലൈനില്‍. പ്രസ്തുത പരമ്പരയുടെ കാഹളം മുഴക്കുന്ന ഒരു ടീസര്‍ മുന്‍‌പേജില്‍ തന്നെ കൊടുത്തിട്ടുള്ളത് താഴെ:



വാചകങ്ങള്‍ കെങ്കേമം :

"...വിദ്യാഭ്യാസ, സാമൂഹിക നിലവാരങ്ങള്‍ വര്‍ധിച്ചെങ്കിലും മലയാളിയുടെ ഭ്രമങ്ങള്‍ അപഥസഞ്ചാരത്തിലാണ്. അതില്‍ ഒടുവിലത്തേതാണ് നേരത്തേ വിവരിച്ച പൂര്‍വജന്മ അപഗ്രഥന ചികിത്സ അഥവാ, 'പാസ്റ്റ്‌ലൈഫ് റിഗ്രഷന്‍ തെറാപ്പി'...യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ, അല്പജ്ഞാനം നേടിയ തെറാപ്പിസ്റ്റുകള്‍ പ്രതിദിനം നേടുന്നത് ലക്ഷങ്ങള്‍... ഐ.ടി. മേഖലയിലെ ഉന്നത ജോലി രാജിവെച്ച് ഓണ്‍ലൈന്‍ മന്ത്രവാദം നടത്തുന്നയാള്‍, ആകസ്മികമായി നേടിയ രുദ്രാക്ഷത്തിലൂടെ ദൈവമായി മാറിയ വ്യാജ സിദ്ധന്‍, ചുവരില്‍ മുട്ടയെറിഞ്ഞ് ഭാവി പറയുന്ന മന്ത്രവാദി..... നാടിന്റെ മുക്കിലും മൂലയിലും തഴച്ചുവളരുന്ന ഇത്തരം കൂടോത്രക്കാര്‍ മലയാളിയുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് ആശ്വാസവുമായെത്തുകയാണ്... "

ഈ ഉഡായ്പ്പു പരിപാടികള്‍ വച്ചുനടത്തുന്ന ഒറ്റ ഏജന്‍സിയുടെയും ഒറ്റ "തെറാപ്പിസ്റ്റി"ന്റെയും ഒറ്റ "മന്ത്രവാദി"യുടെയും പേരോ അഡ്രസ്സോ വിശദാംശങ്ങളോ പരമ്പരമഹാമഹം കൊടിയേറുമ്പോഴും ഇല്ല, ഇനിയൊട്ട് വരുമെന്ന് വായനക്കാരെന്ന കഴുതക്കൂട്ടം പ്രതീക്ഷിക്കുകയും വേണ്ട. തിരുവനന്തപുരത്തെ ദമ്പതികള്‍, കൊങ്ങാണ്ടൂരിലെ സിദ്ധന്‍, വേലാണ്ടിമുക്കിലെ അമ്മ, മാള-എറണാകുളം സൈഡിലെ "ക്ഷേത്രങ്ങള്‍" എന്നൊക്കെയേ കാണൂ അഡ്രസ്. തീട്ടത്തില്‍ ഈച്ചപോലെ ഇതിലൊക്കെ ചെന്ന് വീഴുന്ന ആളുകള്‍ക്ക് പറ്റുന്ന രസകരമായ മണ്ടത്തരങ്ങളുടെ വിവരണവും പരമ്പര തീരുമ്പോള്‍ ഇതിലൊന്നും "യാതൊരു നടപടിയും എടുക്കാതെ കൈയ്യും കെട്ടി നോക്കിനില്‍ക്കുന്ന" അധികാരികള്‍ക്കും സര്‍ക്കാരിനും എതിരേ 99 ഡിഗ്രിയില്‍ ചോരതിളപ്പിച്ചുകൊണ്ട് നാലു മുദ്രാവാക്യവും പ്രതീക്ഷിക്കാം.

ഇനി ഇതേ മാതൃഭൂമി പത്രത്തിന്റെ ഏതാനും ആഴ്ചകള്‍ മുന്‍പത്തെ ചില എഡീഷനുകളുടെ സ്ക്രീന്‍ ഷോട്ടുകളാണു ചുവടെ:




 
പാഞ്ഞാള്‍ അതിരാത്രത്തെ പറ്റി  വി.മുരളി എന്നൊരു ലേഖകന്‍ ഒലിപ്പിച്ചോണ്ട് എഴുതി നിറച്ച  സാധനങ്ങളില്‍ നിന്ന് രണ്ട് സാമ്പിള്‍സ് ഇതാ:

  • "...വ്യാഴാഴ്ച പതിനൊന്നാം നാളിലെ ആദ്യ ചടങ്ങ് നാമസ്തുതികളുടെയും ഋഗ്വേദമന്ത്രങ്ങളുടെയും അകമ്പടിയോടെ സോമ പിഴിയലായിരുന്നു... സോമഹോമത്തിനുശേഷം ഹോതന്‍ ഋഗ്വേദമന്ത്രങ്ങള്‍ ചൊല്ലി. തുടര്‍ന്നായിരുന്നു യജ്ഞായ യജ്ജീയം സാമസ്തുതി... പിന്നീട് സൗമ്യം എന്ന പേരുള്ള ഹവിസ്സ് ഹോമിച്ച് ഹോമശേഷം നെയ്യൊഴിച്ച് സാമഗായകര്‍ക്ക് കൈമാറി. ഉണങ്ങല്ലരിയാണ് സൗമ്യത്തിന് ഹവിസ്സായി ഉപയോഗിക്കുന്നത്. അതിരാത്രത്തിലെ സൗമ്യം സ്ത്രീകള്‍ സേവിച്ചാല്‍ ആണ്‍കുട്ടിയെ പ്രസവിക്കുമെന്നാണ് വിശ്വാസം. നാനൂറോളം സ്ത്രീകള്‍ വ്രതാനുഷ്ഠാനങ്ങളുമായി സൗമ്യം സേവിക്കുന്നതിന് അതിരാത്രവേദിയിലെത്തി. ഇവര്‍ പിന്നീട് യജ്ഞശാലാ പ്രദക്ഷിണവും നടത്തി യജ്ഞപുരുഷനെയും പാഞ്ഞാളപ്പനെയും വണങ്ങി..."
  • "വേദഭൂമിയായ പാഞ്ഞാളിനെ 12നാള്‍ മന്ത്രമുഖരിതമാക്കിയ അതിരാത്രത്തിന് സമാപ്തി. യജ്ഞം സമാപിക്കവേ പെയ്ത മഴയെ യജ്ഞപ്രസാദമായി സ്വീകരിച്ച് പാഞ്ഞാള്‍ പാടത്ത് പതിനായിരങ്ങള്‍ ആനന്ദനൃത്തം ചവിട്ടി...ജലത്തെ അഗ്‌നിയായി സങ്കല്പിച്ച് യജമാനനും മറ്റുള്ളവരും ആഘോഷത്തോടെ ജലാശയത്തില്‍ ചെന്ന് വരുണന് ഇഷ്ടി നല്‍കി. യജ്ഞശാലയിലെത്തി പിന്നീട് മിത്രവരുണന്മാരെ ദേവതകളാക്കി അരണി കടഞ്ഞ് അഗ്‌നി ജലിപ്പിച്ച് ഹോമം. യജമാനന്‍ ചിത്യാഗ്‌നിക്ക് ചുറ്റും കാട്ടുതീയായി സങ്കല്പിച്ച് സക്തുഹോമത്തിനുശേഷം അധ്വര്യു വിമോക ഹോമത്തില്‍ മന്ത്രങ്ങളോടെ ഒരാഹുതിയിലൂടെ അഗ്‌നിയെ മോചിപ്പിച്ചു. ഈ സമയമാണ് മഴ തുടങ്ങിയത്..."

പാഞ്ഞാള്‍ അതിരാത്രത്തിനു തീയതി നിശ്ചയിച്ചതു മുതല്‍ക്കിങ്ങോട്ട് അത് നടന്ന 12 ദിവസവും മാതൃഭൂമി അതിന്റെ പിന്നാലെ നിരങ്ങി വാര്‍ത്ത കൊടുത്തിട്ടുണ്ട്. അതിന്റെ സൈറ്റ് സെര്‍ച്ച് റിസള്‍ട്ടുകള്‍ ഇവിടെ.
 
ഇനി, ഒരാഴ്ചമുന്‍പ് മരിച്ച മാജിക്കുകാണിച്ച് ഭക്തരെ ഉണ്ടാക്കിയ ആള്‍ദൈവം സായിബാബയെപ്പറ്റി മാതൃഭൂമി ഗദ്ഗദത്തോടെ പടച്ചുവിട്ട ലേഖനങ്ങളുടെ ലിസ്റ്റ് നോക്കാം :

വിശ്വപ്രേമത്തിന്റെ ഈശ്വരസ്പര്‍ശം, സത്യം ശിവം സുന്ദരം, നാല്‍പ്പതിനായിരം കോടിയുടെ സാമ്രാജ്യം ഇനി ആര് ഭരിക്കും, സത്യസായി ബാബ ആശ്രമത്തിലേക്ക് ആരാധകരുടെ പ്രവാഹം, സത്യസായി ബാബ-ദൈവികമായ അത്ഭുതകഥ, ഇനിയുമെന്നെ വഴിനടത്തട്ടെ, ആ ജീവിതം തന്നെ സന്ദേശം -മാതാഅമൃതാനന്ദമയി, കാരുണ്യസ്മൃതിയായി ബാബ, താമരയിലയിലെ ചോറ്‌, സ്‌നേഹം വിരിഞ്ഞ സ്വപ്‌നഭൂമിക, മാനവികതയുടെ സ്വരലയം, സമകാലിക ലോകത്തിന്റെ സൗഭാഗ്യം, പിറന്നാളില്‍ ഭക്ഷണം പോലും കഴിക്കാതെ സച്ചിന്‍, മഹദ്പ്രഭയില്‍ തിളങ്ങുന്ന ഭൂമി, സാര്‍വലൗകിക സന്ദേശം -ശ്രീ ശ്രീ രവിശങ്കര്,  അപാരസ്‌നേഹത്തിന്റെ പ്രകാശപൂര്‍ണിമ, സത്യസായിബാബയുടെ വേര്‍പാടില്‍ തമിഴകം വിതുമ്പുന്നു, ബാബയുടെ ദേഹവിയോഗത്തില്‍ ബോളിവുഡ് തേങ്ങി, കര്‍ണാടകത്തില്‍ രണ്ടു ദിവസത്തെ ദുഃഖാചരണം, മനസ്സില്‍ നിറയുന്ന സ്വാമി, മുഴങ്ങുന്ന വാക്കുകള്‍; തിളങ്ങുന്ന ദര്‍ശനം, ഒറ്റ രാപ്പകല്‍... ഞാന്‍ മാറി, മനുഷ്യരിലെ ദൈവം; ദൈവങ്ങളിലെ മനുഷ്യന്‍... (see this link for more)

ദീര്‍ഘകാലം മറവി രോഗവും പാര്‍ക്കിന്‍സണ്‍സും കൊണ്ട് നിശബ്ദനായി, ഒടുവില്‍  ന്യുമോണിയാ ബാധിച്ച് ആന്റിബയോട്ടിക്കുകളുടെ കാരുണ്യത്തിലും കൃത്രിമശ്വാസോച്ഛ്വാസ ഉപകരണങ്ങളുടെ സഹായത്തിലും ആഴ്ചകള്‍ തള്ളിനീക്കി ഒടുവില്‍ മരണത്തിനു കീഴടങ്ങിയ ആള്‍ദൈവത്തിനു "മഹാസമാധി" കൊടുക്കാന്‍ കാണിച്ച ഉളുപ്പില്ലായ്മ  അതിനടുത്ത ദിവസങ്ങളില്‍ പിഞ്ഞാണപ്പാത്രത്തില്‍ എല്ലിന്‍ കഷ്ണം വീണു കിട്ടിയ കൊടിച്ചിപ്പട്ടിയേക്കാള്‍ കഷ്ടതരമായ 'ഷോ'കളിലേക്കാണു താഴ്‌ന്നത്.


അതിലൊന്നില്‍ റിട്ട: ജസ്റ്റിസ് കൃഷ്ണയ്യര്‍ എഴുതിയ ലേഖനത്തിലെ വാചകങ്ങളാണു ഗംഭീരം :

"....അദ്ദേഹത്തിന് അതീന്ദ്രിയ ശക്തികളുണ്ടായിരുന്നു. സംപ്രീതനാവുന്ന നിമിഷങ്ങളില്‍ കൈയൊന്നു വീശി ഒരു സ്വര്‍ണ മോതിരം അന്തരീക്ഷത്തില്‍നിന്നു സൃഷ്ടിച്ചു നിങ്ങള്‍ക്കു തന്നെന്നിരിക്കും. രത്‌നം പതിച്ച ആ മോതിരം നിങ്ങളുടെ വിരലിന് ഏറ്റവും യോജ്യമായ അളവിലായിരിക്കുകയും ചെയ്യും; ഒരു സ്വര്‍ണപ്പണിക്കാരന്‍ കൃത്യമായി അളവെടുത്തു പണിതപോലെ. ഞാന്‍ അനുഭവസ്ഥനാണ്. മറ്റു ചിലപ്പോള്‍ വിഭൂതിയാവും ഇങ്ങനെ അന്തരീക്ഷത്തില്‍നിന്നെടുത്തുതരുന്നത്. അദ്ദേഹത്തിനു ദൈവികമായ കഴിവുകളുണ്ടായിരുന്നു എന്നു തീര്‍ച്ച. ചിലപ്പോള്‍ അര്‍ബുദം പോലും സുഖപ്പെടുത്തിയിട്ടുണ്ട്. നിശ്ചയമായും ഇതൊന്നും ഒരു മനുഷ്യനു ചെയ്യാന്‍ കഴിയുന്നതല്ല....ഭൗതികമായ അളവുകോലുകള്‍ കൊണ്ടു തിട്ടപ്പെടുത്താനാവാത്ത സിദ്ധികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു..."

സത്യത്തില്‍ ഈ ഉഡായ്പ്പ് വിദ്യയായിരുന്നു സായിബാബയുടെ യുണീക് സെല്ലിംഗ് പോയിന്റ്. അത് മാര്‍ക്കറ്റ് ചെയ്താണു 40,000 കോടിയുടേതെന്ന് പറയപ്പെടുന്ന സ്വത്തിന്റെ അവകാശിയായി അയാള്‍ മാറിയത്. വിദ്യാഭ്യാസവും ആതുരസേവനവും ഗ്രാമത്തിനു ജലസേചനപദ്ധതിയും പോലുള്ള സൈഡ് ബിസിനസ്സുകള്‍ ഒക്കെ ഇതിനു ശേഷമുണ്ടായതും ഇതുപോലുള്ള മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളും ബുദ്ധിപൂര്‍‌വം നടത്തുന്ന നിക്ഷേപങ്ങളില്‍ പെട്ടതുമാണു. ഇത്തരം "മാനവ"സേവാ നിക്ഷേപങ്ങള്‍ നടത്തി മുടിഞ്ഞ് പോയ ഒരു ഭക്തി/ആത്മീയ പ്രസ്ഥാനവുമില്ല എന്നുമാത്രമല്ല ഇട്ടതിന്റെ പതിന്മടങ്ങായി ധനം വന്ന് കുമിയുന്ന, വാറന്‍ ബഫറ്റിനെപ്പോലും അതിശയിപ്പിക്കാന്‍ പോന്ന ഒരു അന്ധകാര മാര്‍ക്കറ്റാണു ഇവര്‍ വളര്‍ത്തിയെടുത്തതും നിലനിര്‍ത്തിപ്പോരുന്നതും എന്നറിയാത്തതല്ല ആര്‍ക്കും.

60കളില്‍ തുടങ്ങി 70-കളിലൂടെ വളര്‍ന്ന ഒരു ശക്തമായ യുക്തിവാദപ്രസ്ഥാനത്തിന്റെ കൂടി കഥയുണ്ട് നമ്മുടെ സമീപഭൂതകാലത്തില്‍. ആ ചരിത്രമാകട്ടെ അതിരൂക്ഷമായ സായിബാബാ വിമര്‍ശനത്തിലും കൂടിയാണു സ്വയം അടയാളപ്പെടുത്തിയത്. എബ്രഹാം കോവൂരും ഇടമറുകും പവനനും കലാനാഥനും അങ്ങനെ പലരും യുക്തിവാദത്തിന്റെ സുവര്‍ണകാലത്ത് വെല്ലുവിളിച്ചത് സായിബാബയെയും അതുപോലുള്ള ചെപ്പടിവിദ്യാ പ്രസ്ഥാനങ്ങളെയുമാണ്‌. അതിന്റെ ഇരമ്പലും ആരവവും ഇന്നും കോവൂരിന്റെയും മറ്റും കൃതികളില്‍ നമുക്ക് കേള്‍ക്കാം, കാണാം. സായിബാബയെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് പലതവണ പ്രഫ:എബ്രഹാം കോവൂര്‍ ഭാരതപര്യടനം നടത്തി ദിവ്യാത്ഭുതങ്ങള്‍ക്ക് പിന്നിലെ മാജിക്ക് വേല പൊളിച്ചുകാണിച്ചു.

കേരളത്തിലെ സായിപ്രസ്ഥാനവുമായി ഇടകലര്‍ന്ന് കിടക്കുന്ന ഈ സായിവിമര്‍ശന/യുക്തിവാദ വിപ്ലവത്തെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, പേടിപ്പെടുത്തും വിധം തമസ്കരിച്ചുകൊണ്ടു വാഴ്ത്തുകളും താമ്രപത്രങ്ങളും നിറച്ച സ്പെഷ്യല്‍ പേജുകളുമായി ഒരാഴ്ചയാണ്‌  മാതൃഭൂമിയും മനോരമയും സാംസ്കാരിക കേരളത്തെ കൊഞ്ഞനം കുത്തിയത്.



പാഞ്ഞാളും ബാബയും തുള്ളിയുറഞ്ഞ ആഴ്ചകള്‍ നീണ്ട പേക്കൂത്തിനു ശേഷം ഇപ്പോള്‍ മാതൃഭൂമിക്ക് ആദര്‍ശത്തിന്റെയും യുക്തിവാദത്തിന്റെയും ശാസ്ത്രീയതയുടെയും മൂലക്കുരു പൊട്ടി ബ്ലീഡിംഗ് തുടങ്ങിയിട്ടുണ്ടാവണം.... ഒമ്പത് കഴഞ്ഞ് അന്ധവിശ്വാസം അരക്കഴഞ്ഞ് "യുക്തിവാതം" എന്നിങ്ങനെ സമാസമം ചേര്‍ത്തുള്ള പത്രവേലകളിക്ക് ബൈലൈന്‍ കുമാരന്മാരൊക്കെ അണിനിരന്നിട്ടുണ്ട്.

സായിബാബയുടെ വയ്ക്കോല്‍ തുറുവില്‍ ശിവഗംഗയുടെ ലാസ്യനടനം തേടുന്ന പത്രം "ആസാമി"കളുടെ ജഡയെയും ഫാന്‍സിഡ്രസ്സിനെയും പറ്റി  അളന്ന് മുറിച്ച് ബോര്‍ഡറിട്ട ടിന്റഡ് കോളത്തില്‍ വയറിളകുന്നത് കാണുക :



കൂട്ടത്തില്‍ കണ്ട വേറൊരു കോമഡി ഇങ്ങനെ :



ഈ പരസ്യം കിടക്കുന്നത് മാതൃഭൂമിയുടെ പ്രിന്റ് എഡീഷന്‍ പിഡി‌എഫിലാണു. നമ്മുടെ "കൂടോത്രോച്ചാടന" പരമ്പരമഹാമഹം പ്രോത്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന എഡിറ്റ് പേജിന്റെ കൃത്യം ഒരു പേജ് മുകളില്‍..!

*

അപ്പോള്‍ ബൈലൈന്‍ കുമാരന്മാരായ പി.എസ് ജയനും ദിനകരന്‍ കൊമ്പിലാത്തും കൃഷ്ണകുമാറും സംഘവും സ്വല്പം "യുക്തിവാതം" സ്വന്തം പത്രത്തില്‍ നടപ്പിലാക്കാന്‍ പറ്റുമോ എന്ന്  കൂടി നോക്കണേ. കാനാടി കുട്ടിച്ചാത്തനും അക്ഷയകോണക തൃതീയയും ഒക്കെ പരസ്യത്തിനു വേണം, നാട്ടുകാരെ പരിഹസിക്കുകയും വേണം എന്നു വച്ചാല്‍ അത് കോമഡിപോലുമല്ല സര്‍... ശോകത്തിന്റെയും ജുഗുപ്സയുടെയും ഇടയ്ക്കുള്ള എന്തോ ഒരു 'രസ'മായിട്ട് വരും....