The contents of this blog and the language used herein are "mature" and suited only for "grown-ups".

Mar 18, 2008

The Evolution of Eyes: കണ്ണിന്റെ പരിണാമം - ചില ശാസ്ത്രവിശകലനങ്ങള്‍.

ഇത് പരിണാമ സിദ്ധാന്തത്തില്‍ കിറുക്കു മൂത്തിരിക്കുന്ന സമയത്ത് ഡാര്‍വിന്റെ സൈന്യം എന്ന പേരില്‍ ഞാന്‍ ഫൈനലിയര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എഴുതി 2006-ല്‍ ഡോ: ഏ.എന്‍ നംബൂതിരിയുടെ ആശീര്‍വാദത്തോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ 5-ആം അധ്യായത്തിലെ പ്രസക്തഭാഗങ്ങളാണ്. പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു.



ഏകദേശം ഒന്‍പത് അടിസ്ഥാനവിഭാഗങ്ങളില്‍പെടുത്താവുന്ന കണ്ണുകളെങ്കിലും ഉണ്ട്, മനുഷ്യനാല്‍ അനാവരണം ചെയ്യപ്പെട്ട ജൈവ പ്രപഞ്ചത്തില്‍ ! കഴിഞ്ഞ നാനൂറുകോടി വര്‍ഷങ്ങള്‍ക്കിടെ ഇവ നാല്‍പ്പതോ അറുപതോ തവണയെങ്കിലും വിവിധ ജീവികളില്‍ പ്രത്യക്ഷപ്പെടുകയും പരിണമിച്ച് വൈജാത്യം നേടുകയും ചെയ്തിട്ടുണ്ട്. കണ്ണുകള്‍ ഇന്നു വഹിക്കുന്ന ധര്‍മ്മം പ്രകാശത്തെയും അതിന്റെ അഭാവത്തെയും തിരിച്ചറിയലാണ് എന്ന് ഏറ്റവും ലളിതമായി പറയാം.അങ്ങനെയാണെങ്കില്‍ പ്രകാശകണികയുടെ, അഥവാ ഫോട്ടോണുകളുടെ സ്പര്‍ശനത്തിനോട് പ്രതികരിക്കുന്ന ഏതൊരു കോശവും ഒരു കണ്ണാണ്. മനുഷ്യശരീരമടക്കം സകല ജീവികളും പ്രകാശത്തോട് വ്യത്യസ്ഥ അളവുകളില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ പ്രകാശത്തോട് മാത്രമായി പ്രതികരിക്കാന്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന കോശങ്ങളുണ്ട്. പ്രകൃതിയില്‍ ഇവയെയാണ് ആദിപൂര്‍വ്വികനേത്രമെന്നു നാം മനസ്സിലാക്കുന്നത്.
യുഗ്ളീന എന്ന ഏകകോശജീവിയുടെ ആഹാരം ഉള്ളിലാക്കുന്ന ഭാഗത്തിനടുത്തായി നേത്രബിന്ദു (eyespot) എന്നു വിളിക്കാവുന്ന അതിസൂക്ഷ്മാവയവമുണ്ട്. ഉജ്ജ്വലമായ പ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമേ പ്രാകൃതമായ ഈ കണ്ണുകൊണ്ട് തിരിച്ചറിയാനാകൂ. അല്പം കൂടി വികാസം പ്രാപിച്ച ബഹുകോശ ജീവികളായ നക്ഷത്രമത്സ്യങ്ങള്‍ക്കും ചിലയിനം വിരകള്‍ക്കും അട്ടകള്‍ക്കുമൊക്കെ ശരീരം മുഴുവന്‍ പ്രകാശത്തോട് പ്രതികരിക്കുന്ന ഇത്തരം കോശങ്ങളുണ്ട് .

ബാക്ടീരിയകള്‍ മുതല്‍ ജൈവ പ്രക്രിയകള്‍ക്ക് നേരിട്ട് പ്രകാശത്തെ പ്രയോജനപ്പെടുത്തുന്ന (ഹരിതകമുള്ള) ചെടികള്‍ വരെയുള്ള ജീവലോകം എന്താണ് നമ്മോട് പറയുന്നത്? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ ജീവാണുവും പ്രകാശത്തോട് പ്രതികരിക്കുന്നുണ്ട് എന്നത്രെ. അപ്പോള്‍ കണ്ണ് എന്ന ആശയം ജീവന്റെ ഉല്പത്തി മുതല്‍ത്തന്നെ ജൈവലോകത്ത് നിലനിന്നിരുന്നു. കണ്ണ് ഇല്ലാത്ത ഒരവസ്ഥ ജീവപ്രപഞ്ചത്തിലൊരിക്കലുമുണ്ടായിരുന്നിരിക്കയുമില്ല. പറയാന്‍ വളരെ എളുപ്പമാണെങ്കിലും പ്രകാശത്തോട് പ്രതികരിക്കുന്ന കോശങ്ങളുടെ ഒരു കൂട്ടം പരിണമിച്ച്, ഇന്നുകാണുന്ന സങ്കീര്‍ണ്ണമായ ക്യാമറകളായി മാറിയതെങ്ങനെയെന്ന് പ്രായോഗികമായി തെളിയിക്കുകയെന്നത് അത്യധികം ശ്രമകരമാണ്. എന്നാല്‍ സ്വീഡീഷ് ജീവശാസ്ത്രജ്ഞരായ സൂസാന്‍ പെല്‍ജറും ഡാന്‍ നില്‍സണും ചെയ്തത് അതു തന്നെയാണ് ! ഇവരുടെ പരീക്ഷങ്ങളെക്കുറിച്ച് പറയുംമുമ്പ് രണ്ടു കാര്യങ്ങളെക്കുറിച്ച് നാം അറിയേണ്ടതുണ്ട്: കണ്ണിന്റെ ഘടനയും പ്രവര്‍ത്തനവുമാണ് ഒന്ന്. ബയോമോര്‍ഫ് പ്രോഗ്രാമുകളുടെ പ്രവര്‍ത്തനമാണ് രണ്ടാമത്തേത്.

ഇന്നുകാണുന്ന പരിണാമപരമായി വികാസം പ്രാപിച്ച കണ്ണുകള്‍ക്ക് ഏറ്റവും ആവശ്യമായ മൂന്നു ഭാഗങ്ങളാണുള്ളത്: റെറ്റിന, സ്ക്ളീറ , ലെന്‍സ്. ഒരു റബ്ബര്‍ പന്ത് സങ്കല്‍പ്പിക്കുക. പന്തിന്റെ ഒരു വശത്ത് ഇരുപത്തിയഞ്ചുപൈസാ തുട്ടിന്റെ വലിപ്പത്തിലുള്ള ഒരു തുളയിടുക.ഈ തുളയിലൂടെയാണ് പ്രകാശം പന്തിനുള്ളില്‍ കടക്കുന്നത്. പന്തിന്റെ ഭാഗങ്ങളെ ചിത്രത്തില്‍ കാണുന്നതുപോലെ സ്ക്ളീറ, റെറ്റിന, പ്യൂപ്പിള്‍ എന്നിങ്ങനെയുള്ള കണ്ണിന്റെ ഭാഗങ്ങളായി കരുതാം. ഉള്ളിലേക്കു കടക്കുന്ന പ്രകാശത്തെ സ്വീകരിക്കുന്ന, പ്രകാശത്തോടു പ്രതികരിക്കുന്ന, കോശങ്ങളുള്ള ഒരു മെത്തയാണ് റെറ്റിന. പന്തിന്റെ പുറംഭാഗം കണ്ണിന്റെ വെളുത്ത ഭാഗമായി നാം പുറമേ കാണുന്ന സ്ക്ളീറയാണ്. പ്രകാശത്തെ മറ്റു ഭാഗങ്ങളില്‍ക്കൂടി കയറാന്‍ സ്ക്ളീറ അനുവദിക്കുകയില്ല. ഒരു കണ്ണാടിയിലെ നിങ്ങളുടെ കണ്ണിന്റെ പ്രതിബിംബം മങ്ങിയ പ്രകാശത്തില്‍ പരിശോധിച്ചു നോക്കൂ.കൃഷ്ണമണിയുടെ ഒത്ത നടുക്കായി കറുത്ത ഒരു പൊട്ടുകാണാം. ഈ തുള (പ്യൂപ്പിള്‍) യിലൂടെയാണ് കണ്ണിലേയ്ക്ക് പ്രകാശം കടക്കുന്നത്. കൃഷ്ണമണിയിലെ ഐറിസ് എന്ന പാടയാണ് ഈ തുളയുടെ വലിപ്പം നിയന്ത്രിക്കുന്നത്. കണ്ണാടിക്കുമുമ്പില്‍ത്തന്നെ നിന്നു കൊണ്ടാണ് ഒരു ടോര്‍ച്ച് ലൈറ്റ് കണ്ണിലേയ്ക്കടിച്ചു നോക്കുക. നിങ്ങളുടെ ഐറിസ് പാട വികസിക്കുന്നതും, കണ്ണിലെ തുള ചുരുങ്ങുന്നതും കാണാം: അമിത പ്രകാശത്തില്‍ നിന്നും റെറ്റിനയെ രക്ഷിക്കാനുള്ള ഉപായം ! പന്തുകൊണ്ടുണ്ടാക്കിയ സാങ്കല്‍പിക കണ്ണില്‍ നിന്നും ഒരു വ്യത്യാസം യഥാര്‍ത്ഥകണ്ണിനുണ്ട്. ലെന്‍സ് ആണ് അത്. ഒരു ക്യാമറയുടെ ലെന്‍സ് പോലെ വസ്തുക്കളുടെ പ്രതിരൂപം റെറ്റിനയിലേക്കു ഫോക്കസ് ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഒരു പ്ളാസ്റിക് കവറില്‍ തെളിഞ്ഞവെള്ളം നിറച്ച് ഉണ്ടാക്കുന്ന ഒരു ബാഗ് പോലെയാണ് നമ്മുടെ കണ്ണിലെ ലെന്‍സ്. അതു കൃഷ്ണമണിയുടെ തൊട്ടുപിറകിലായി ചുറ്റിനും പേശികളുടെ നാരുകളാല്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ പേശികളുടെ മുറുകലും അയഞ്ഞുപോകലും ആണ് ലെന്‍സിന്റെ വലിപ്പ വ്യത്യാസങ്ങള്‍ക്കു കാരണം. ചുറ്റിനും നിന്ന് ഈ പേശികള്‍ വലിക്കുമ്പോള്‍ ലെന്‍സ് എന്ന ബാഗ് വലിഞ്ഞ്, കൂടുതല്‍ പരന്നതാകുന്നു. ഈ പേശികള്‍ അയഞ്ഞാല്‍ ലെന്‍സ് വീര്‍ത്തു വരുന്നു. ഈ വീര്‍ക്കലും പരന്നുപോകലും അനുസരിച്ച് ലെന്‍സ് ഫോക്കസ് ചെയ്യുന്ന രൂപങ്ങള്‍ക്ക് വ്യതിയാനമുണ്ടാകും. ദൂരെയുള്ള വസ്തുക്കളെ കൃത്യമായി റെറ്റിനയില്‍ ഫോക്കസ് ചെയ്യാന്‍ ലെന്‍സ് പരന്നതാകണം. അടുത്തുള്ള വസ്തുക്കള്‍ക്കു മറിച്ചും(ഇതുവായിക്കുവാനും നിങ്ങളുടെ ലെന്‍സ് വീര്‍ത്തു നില്‍ക്കണം). ഇതിലേതെങ്കിലുമൊന്നിനു കഴിയാതെ വരുമ്പോഴാണ് നിങ്ങള്‍ക്ക് കണ്ണടകള്‍ ആവശ്യമായി വരുന്നത്.

റെറ്റിനയിലാണ് നാം ആദ്യം പറഞ്ഞ കോണ്‍കോശങ്ങളുള്ളത്. പ്രകാശത്തെയും നിറങ്ങളെയും തിരിച്ചറിയാന്‍ സഹായിക്കുന്നവയാണിവ. മറ്റൊരു കൂട്ടം കോശങ്ങളായ റോഡ് കോശങ്ങള്‍ ഇരുട്ടിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. (പ്രകാശത്തിന്റെ അഭാവമല്ല യഥാര്‍ത്ഥത്തില്‍ അന്ധതയെന്ന നാം മസ്സിലാക്കണം. ഇരുട്ടിലും നിങ്ങളുടെ റോഡ്കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.) കോണ്‍ കോശങ്ങള്‍ പേരുപോലെ കോണ്‍ ആകൃതിയിലാണിരിക്കുന്നത്. ഈ നീളന്‍ കോശങ്ങളുടെ ഒരറ്റത്ത് കാഴ്ചയെ സഹായിക്കുന്ന രാസവസ്തുക്കളുണ്ട് - വിഷ്വല്‍ പിഗ്മന്റുകള്‍. ജീവകം-എ(വിറ്റാമിന്‍ എ)യും ഓപ്സിന്‍ എന്ന പ്രോട്ടീനും ചേര്‍ന്ന സംയുക്തമാണ് വിഷ്വല്‍ പിഗ്മെന്റ്. പ്രകാശത്തിലെ ഫോട്ടോണ്‍ കണികകള്‍ ഈ പിഗ്മെന്റില്‍ തട്ടുമ്പോള്‍ അതിലെ ഊര്‍ജ്ജകൈമാറ്റ രാസപ്രവര്‍ത്തനങ്ങള്‍ കോശത്തെ ഉത്തേജിതമാക്കുന്നു. പ്രകാശത്തിന്റെ തോതിനനുസരിച്ച് ഉത്തേജനവും വ്യത്യാസപ്പെടും. ഇതനുസരിച്ച് മസ്തിഷ്കത്തിലേക്ക് ഈ കോശങ്ങളയക്കുന്ന സിഗ്നലുകളും വ്യത്യാസപ്പെടുന്നു. അതനുസരിച്ച് നമ്മുടെ ദൃശ്യത്തെ മസ്തിഷ്കം വ്യാഖ്യാനിക്കുന്നു.

മ്യൂട്ടേഷനുകളിലൂടെ സ്വാംശീകരിക്കപ്പെടുന്ന ക്രമാനുഗതമായ മാറ്റങ്ങളിലൂടെയാണ് പരിണാമം സംഭവിക്കുന്നതെന്നു നാം പറഞ്ഞല്ലോ. ഭ്രൂണാവസ്ഥയിലോ അതിനു മുന്‍പോ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് ഒരു ജന്തുവിന്റെ ഘടനയിലോ ശാരീരികപ്രവര്‍ത്തന ക്ഷമതയിലോ ഒക്കെയുള്ള മാറ്റങ്ങളായി പിന്നീട് കാണപ്പെടുന്നത്. പ്രജനനശേഷിയുളള കോശങ്ങളില്‍ സംഭവിക്കുന്ന ഇത്തരം മ്യൂട്ടേഷനുകള്‍ പിന്നീട് സന്തതി പരമ്പരകളിലേയ്ക്കും പകരുന്നു. ഇത്തരമൊരു പരിണാമ-മാതൃകയെ കംപ്യൂട്ടര്‍ പ്രോഗ്രാമുകളിലൂടെ പുനരാവിഷ്കരിക്കുന്നതിനുള്ള പ്രശസ്ത ശാസ്ത്രകാരനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ശ്രമങ്ങളാണ് ബയോമോര്‍ഫ് പ്രോഗ്രാമിന്റെ ആവിര്‍ഭാവത്തിനു കാരണമായത്. ബോയോമോര്‍ഫ് എന്നാല്‍ ജൈവരൂപം എന്ന് വാച്യാര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഇവ ജൈവരൂപങ്ങളല്ല ലളിതമായ ജൈവരൂപങ്ങളുടെ (ഉദാഹരണത്തിന് ഒരു ഷഡ്പദത്തിന്റെ)അയഥാര്‍ത്ഥമായ കംപ്യൂട്ടര്‍ പുനര്‍സൃഷ്ടിയാണ്. ആദ്യമായി ഒരു പൂര്‍വ്വികനെ സൃഷ്ടിക്കുന്നു. ഏറ്റവും ആവശ്യമായ അവയവങ്ങളോ ജൈവപ്രവര്‍ത്തനങ്ങളോ മാത്രമുള്ള ഒരു അടിസ്ഥാന ജീവിയാണ് ഈ പൂര്‍വ്വകന്‍ 2. കണ്ണിനെ സംബന്ധിച്ചാണെങ്കില്‍, പ്രകാശത്തോട് പ്രതികരിക്കുന്ന ഒരു കൂട്ടം കോശങ്ങളുടെ ഒരു മെത്ത, പ്രകാശത്തെ ഒരു ദിശയിലൂടെ മാത്രം ഈ കോശങ്ങളിലേക്കു കടത്തിവിടാന്‍ സഹായിക്കുന്ന ഒരു സ്ക്രീന്‍ (സ്ക്ളീറ), പ്രകാശ കോശങ്ങളെ പുറംലോകവുമായി നേരിട്ട് സംവദിക്കാന്‍ അനുവദിക്കാതെ അവയ്ക്കുമേല്‍ പരന്നു നില്‍ക്കുന്ന വിട്രിയസ ്മാസ് എന്നു വിളിക്കാവുന്ന (കഞ്ഞിപ്പശപോലുള്ള) പാട, എന്നീ അടിസ്ഥാന ഘടകങ്ങള്‍ ഉള്ള ഒരു പരന്ന തകിടാണ് ഈ പൂര്‍വ്വികന്‍. കണ്ണിന്റെ ഈ പൂര്‍വ്വികന്‍പോലും അല്പം സങ്കീര്‍ണ്ണമാണ്; എന്നാല്‍ നിങ്ങള്‍ക്ക് ഒരു വൃക്ഷശിഖരത്തിന്റെ ശാഖകള്‍ ഉണ്ടാകുന്നതിനെക്കുറിച്ചാണു ബയോമോര്‍ഫ് പ്രോഗ്രാമുപയോഗിച്ചു പഠിക്കേണ്ടതെന്നിരിക്കട്ടെ. ഒരു നേര്‍ത്ത വരമാത്രമാണ് ആദിപൂര്‍വ്വികന്‍ !

ആദിപൂര്‍വ്വിക ജീവിയെ നാം തെരെഞ്ഞെടുത്തുകഴിഞ്ഞു. ഇനി, കമ്പ്യൂട്ടറിന്റെ പരിണാമഭൂമികയില്‍ ഈ പൂര്‍വ്വികന്‍ മാറ്റങ്ങള്‍ക്കു സംഭവിച്ച് പല തലമുറകളിലൂടെ കടന്ന് ഒടുവില്‍ എന്തായിത്തീരുന്നുവെന്നും അറിയണ്ടേ? പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു. അപ്പോള്‍ ഇവിടെയും മ്യൂട്ടേഷനുകള്‍ വേണം. ഒരു ശിഖരത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ചാണെങ്കില്‍ അതില്‍ എത്ര ഉപശാഖകള്‍ ഉണ്ടാകുന്നു, എവിടെയാണുണ്ടാകുന്നത്, എത്രതവണ ആ ഉപശാഖകള്‍ കുറേക്കൂടി ചെറിയ ഉപശാഖകളായി പിരിയുന്നു, കാതല്‍ തടിയും ശാഖയും തമ്മില്‍ ഉണ്ടാക്കുന്ന ആംഗിള്‍ (കോണ്) എത്രയാണ് തുടങ്ങിയ വിവരങ്ങളാണ് അടിസ്ഥാനമായി വേണ്ടത്. ഈ വിവരങ്ങള്‍ അടങ്ങുന്ന കോഡാണ് ജനിതകവസ്തു അഥവാ ഡി.എന്‍.എ. ഈ അടിസ്ഥാന കാര്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് മ്യൂട്ടേഷനുകള്‍. ഈ മ്യൂട്ടേഷനുകള്‍ക്ക് ആദിപൂര്‍വ്വികന്റെ ഘടനയില്‍ വരുത്താവുന്ന മാറ്റങ്ങളുടെ പരിധികള്‍ മുന്‍കൂര്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചു നോക്കുന്നു. പല തലമുറകളിലൂടെ ഈ പൂര്‍വ്വിക ജീവി കടന്നുപോകുന്നു. മ്യൂട്ടേഷനുകള്‍ അഥവാ, ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ യഥാര്‍ത്ഥലോകത്തില്‍ ഓരോ തലമുറയിലെ സന്തതികളെയും പ്രകൃതിയുടെ തിരഞ്ഞെടുപ്പിനു വിധേയമാക്കുന്നുണ്ട്. കൂടുതല്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ജന്തു. അല്ലെങ്കില്‍ കൂടുതല്‍ ശക്തനായ ജന്തു. അതല്ലെങ്കില്‍ കൂടുതല്‍ കാഴ്ചശക്തിയുള്ള ജന്തു, എന്നിങ്ങനെ ഓരോ രംഗത്തെയും, ഓരോ പരിതസ്ഥിതിയിലെയും മികച്ചതിനെ മാത്രം തെരെഞ്ഞെടുക്കുന്ന പ്രകൃതിയ്ക്ക് തുല്യമായ ഒരു ശക്തി നമ്മുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിനും വേണം. ചില സന്ദര്‍ഭങ്ങളില്‍ അത് പ്രോഗ്രാമറുടെ അഭിരുചിയാകാം. മറ്റുചല സന്ദര്‍ഭങ്ങളില്‍ പ്രോഗ്രാമില്‍ത്തന്നെ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിക്കാം. ഉദാഹരണത്തിന് ശാഖയുടെ കാര്യത്തിലാണെങ്കില്‍ മനുഷ്യന്റെ (പ്രോഗ്രാമറുടെ) താല്‍പ്പര്യപ്രകാരം പുതിയ തലമുറകളിലെ ശാഖകളെ തിരഞ്ഞെടുക്കാം. അതേസമയം ഇത്തരമൊരു മാനദണ്ഡം കണ്ണിന്റെ കാര്യത്തില്‍ പറ്റില്ല. യഥാര്‍ത്ഥ പ്രകൃതിയില്‍ കാഴ്ചയുടെ മികവാണ് കണ്ണുകളുടെ ഡിസൈനിനെയും അവയുടെ തിരഞ്ഞടുപ്പിനെയും നിയന്ത്രിക്കുന്നത്. ഈ തരത്തിലുള്ള ഒരു മാനദണ്ഡം ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചാല്‍ കണ്ണിന്റെ യഥാര്‍ത്ഥ ജൈവപ്രപഞ്ചത്തിലെ പരിണാമം എപ്രകാരമായിരുന്നുവെന്നതിന്റെ ഒരു വ്യക്തമായ ചിത്രം നമുക്കു കിട്ടും. പ്യൂപ്പിള്‍ കടത്തിവിടുന്ന വെളിച്ചത്തെ കൃത്യമായും റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ (ഓരോ തലമുറയിലെയും) കഴിവാണ് ഈ പ്രോഗ്രാമിന്റെ പ്രകൃതിനിര്‍ദ്ധാരണ മാനദണ്ഡം.

ഇപ്രകാരം ഒരു അജൈവ, അയഥാര്‍ത്ഥ ലോകത്തില്‍ ജൈവലോകത്തിലെ പരിണാമത്തെ -കണ്ണിന്റെപരിണാമചരിത്രത്തെ- പുനര്‍സൃഷ്ടിക്കുക എന്ന വിദ്യയാണ് നില്‍സണും പെല്‍ജറും സാധിച്ചെടുത്തത്. നമ്മള്‍ ആദ്യം പറഞ്ഞ അടിസ്ഥാന ഘടകങ്ങള്‍ മാത്രമുള്ള ഒരു പൂര്‍വ്വിക നേത്രത്തില്‍ നിന്നും ഒരു മത്സ്യത്തിന്റേതിനു സമാനമായ ഒരു കണ്ണിലേക്കുള്ള പരിണാമത്തിന് 1,829 ഘട്ടങ്ങളാണുണ്ടായിരുന്നത്. ഓരോ ഘട്ടത്തിലും (ഓരോതലമുറയിലെന്നും പറയാം) ഒരു ശതമാനം വീതം മ്യൂട്ടേഷന്‍ അഥവാ മാറ്റമാണ് നില്‍സണ്‍-പെല്‍ജര്‍ മാതൃകയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടായിരുന്നത്. ഒരു ശതമാനം മാറ്റമെന്നത് അടിസ്ഥാനഘടനയിലെ ഏതു ഘടകത്തിനും സംഭവിക്കാം. അത് പ്രകാശ-കോശങ്ങളുടെ "മെത്ത"യുടെ കട്ടികൂട്ടുന്നതാകാം, അല്ലെങ്കില്‍ വിട്രിയസ്മാസ് എന്ന പാടയുടെ കട്ടികൂടുന്നതാകാം അല്ലെങ്കില്‍ സ്ക്ളീറ എന്ന സ്ക്രീനിന്റെ (തകിടിന്റെ) കുഴിവ് വര്‍ദ്ധിക്കുന്നതാകാം. എതു ദിശയിലേക്കും പോകാനുള്ള പരിണാമ സ്വാതന്ത്യ്രം ഈ പ്രോഗ്രാമിനുണ്ട്. പരിണാമപരമായി പുരോഗമിക്കാനും പിന്നോക്കം പോകാനുമുള്ള സ്വാതന്ത്യ്രം നമ്മുടെ കണ്ണുകളുടെ ഓരോ തലമുറയ്ക്കും നല്‍കിയിരുന്നു എന്നര്‍ത്ഥം. 1,829 ഘട്ടങ്ങളിലൂടെ കടന്ന് ഒടുവില്‍ നമ്മുടെ പൂര്‍വ്വികനേത്രം എന്തായി എന്നറിയണ്ടേ? തകിട് കുഴിഞ്ഞ്, ഒടുവില്‍ നാം ആദ്യം കണ്ട പന്തിന്റെ രൂപത്തിലായി. പന്തിന്റെ ഉള്‍ഭാഗത്ത് പ്രകാശകോശങ്ങള്‍ (കോണ്‍, റോഡ് കോശങ്ങള്‍ക്കു തുല്യമായവ) ഒരു മെത്തയായി നിരന്നു. സ്ക്ളീറ എന്ന പുറം തകിടിന് ഒരു സുപ്രധാന മാറ്റം സംഭവിച്ചു. അത് ഉരുണ്ട് പന്ത്പോലെ ആയതൊടൊപ്പം ഒരു വശത്തുമാത്രം ഒരു വിടവ്-പ്രകാശം കടത്തിവിടാനുള്ള ഒരു കുഞ്ഞുതുള- ഉണ്ടായി. അത്യത്ഭുതകരമായ ഒരു കാര്യം കൂടിയുണ്ട്. പ്രകാശകോശങ്ങള്‍ക്കു മേല്‍ ഉണ്ടെന്ന് ആദ്യം പറഞ്ഞ വിട്രിയസ്മാസ് എന്ന പാട ഈ പന്തിനകം മുഴുവന്‍ നിറഞ്ഞു. മാത്രമോ പ്രകാശം കത്തിവിടുന്ന സുഷിരത്തിനു തൊട്ടുപിന്നിലായി ഈ വിസ്ട്രിയസ്മാസിന്റെ ഒരു ഭാഗം സാന്ദ്രയാര്‍ന്ന്, ഒരു ലെന്‍സ് ആയി രൂപാന്തരപ്പെട്ടു!

അതേ! പ്രകാശത്തോടു പ്രതികരിക്കുന്ന ഒരു കൂട്ടം കോശങ്ങള്‍ക്ക് കണ്ണായി രൂപം പ്രാപിക്കാന്‍ തീര്‍ച്ചയായും സാധിക്കുമെന്ന ഡാര്‍വീനിയന്‍ പരിണാമ സിദ്ധാന്തത്തിന് അടിവരയിടുകയായിരുന്നു ഈ ബയോമോര്‍ഫ് പ്രോഗ്രാമുകള്‍ 4. യഥാര്‍ത്ഥ ജൈവലോകവുമായി ഈ പരിണാമ മാതൃകയ്ക്കുള്ള സാമ്യം വര്‍ദ്ധിപ്പിക്കാന്‍ ചില സങ്കല്‍പ്പങ്ങള്‍കൂടി പെല്‍ജര്‍,നില്‍സണ്‍ എന്നിവര്‍ ചെയ്തിരുന്നു. ഒരു മ്യൂട്ടേഷന്‍ ഒരു തലമുറയില്‍ നിന്നും അടുത്തതിലേക്ക് പോകാനുള്ള സാധ്യത യഥാര്‍ത്ഥലോകത്ത് അമ്പതുശതമാനത്തോളമാണ്. കുറഞ്ഞ ഈ നിരക്കിലുള്ള സാധ്യതയെ അങ്ങനെതന്നെ ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ച്ചേര്‍ത്തിരുന്നു. മാത്രമല്ല പ്രകൃതിനിര്‍ധാരണമാനദണ്ഡങ്ങളനുസരിച്ച്, ഓരോ തലമുറയിലെയും മികച്ച 101 കണ്ണുകളോടൊപ്പം അത്രതന്നെ മികച്ചതല്ലാത്ത 100 കണ്ണുകളും തെരെഞ്ഞെടുക്കപ്പെടുന്നതായി നില്‍സണ്‍-പെല്‍ജര്‍ മാതൃകയില്‍ സങ്കല്‍പ്പിച്ചിരുന്നു. ഇതിന് കാരണമുണ്ട്. തങ്ങളുടെ പരിത:സ്ഥിതിയുമായി ഇണങ്ങിയാണ് ഓരോരുത്തരും ജീവിക്കുന്നത്. അതുകൊണ്ടു തന്നെ പരിതസ്ഥിതിയില്‍ മാറ്റമില്ലാത്തിടത്തോളം ജീവികളും മാറ്റമില്ലാതെ (പര്യാപ്തരായി) തുടരുന്നു. അത്തരമൊരു അവസ്ഥയില്‍ ഒരു മ്യൂട്ടേഷനെ, അഥവാ ജനിതകവൈജാത്യത്തെ, പ്രകൃതി നിര്‍ധാരണത്തിനു വിധേയമായി തെരെഞ്ഞെടുക്കുക എന്ന പ്രക്രിയ അതീവ സാവധാനത്തിലുള്ളതും സംഭാവ്യത കുറഞ്ഞതുമാണ.് കണ്ണിന്റെ കാര്യത്തിലാണെങ്കില്‍ മികച്ചകാഴ്ച നല്‍കുന്ന കണ്ണുകള്‍ മാത്രമേ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ എങ്കില്‍ ഇന്ന് വിരകളിലും, ഷഢ്പദങ്ങളിലും കാണുന്ന പ്രാകൃത കണ്ണുകളെങ്ങനെ നിലനില്‍ക്കുന്നുവെന്ന ചോദ്യമുണ്ട്. ഈ സാധ്യതയെക്കൂടി കണ്ടുകൊണ്ടാണ് 101 ന് 100 എന്ന അനുപാതത്തില്‍ , മികച്ചതും അല്ലാത്തതുമായ കണ്ണിന്റെ ജൈവരൂപങ്ങളെ (ബയോമോര്‍ഫുകളെ) ഓരോ തലമുറയില്‍ നിന്നും തെരെഞ്ഞെടുപ്പിനു വിധേയമാക്കുവാന്‍ പെല്‍ജറും നില്‍സണും തീരുമാനിച്ചത്.
മ്യൂട്ടേഷന്റെ സാധ്യതയെത്തന്നെ തീരെച്ചുരുക്കുക എന്നതായിരുന്നു മൂന്നാമത്തെ നിബന്ധന. ഓരോ തലമുറയിലും ഏതെങ്കിലുമൊക്കെ ഘടകങ്ങളില്‍ ഒരു ശതമാനം വീതം മാറ്റം സംഭവിക്കുന്നുവെന്ന് മാനദണ്ഡം വച്ചപ്പോള്‍ 1,829 ഘട്ടങ്ങള്‍/തലമുറകള്‍ വേണ്ടിവന്നു. ആധുനിക കണ്ണിന്റെ ആവിര്‍ഭാവത്തിന്. ഈ സാധ്യത 0.005% ആക്കുമ്പോള്‍ തലമുറകളുടെ എണ്ണം 3,64,000 ആയി വര്‍ദ്ധിക്കും. 0.005% എന്ന മ്യൂട്ടേഷന്‍ സാധ്യതയെക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥലോകത്തിലെ മ്യൂട്ടേഷന്‍ സാധ്യതയെന്നോര്‍ക്കണം. എന്നിരുന്നിട്ടും ഇത്രയും കുറഞ്ഞൊരു നിരക്ക് വയ്ക്കാന്‍ കാരണമുണ്ട്. കണ്ണ് പോലെ അതിസങ്കീര്‍ണ്ണമായ ഒരു അവയവം ഡാര്‍വീനിയന്‍ തത്വമനുസരിച്ച് പരിണമിച്ച് ഉരുത്തിരിഞ്ഞുവരാന്‍ വേണ്ടുന്ന സമയമൊന്നും ജീവികളുടെ ഭൂമിയിലെ ചരിത്രത്തിലില്ല എന്ന ആരോപണം പരിണാമവിരോധികളുടെ ശക്തമായ ഒരായുധമാണ്. ഈ ഒരു ആരോപണം നിലനില്‍ക്കെ വികാസം പ്രാപിച്ച ഒരു ആധുനിക നേത്രം ബയോമോര്‍ഫ് പ്രോഗ്രാമിലൂടെ ഉരുത്തിരിയാനുള്ള സാധ്യതകളെ പരമാവധി കുറയ്ക്കുകയും അതിനു വേണ്ടുന്ന സമയത്തെ പരമാവധി വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണല്ലോ. എന്നിട്ടും 3,64,000 തലമുറളെ വേണ്ടിവന്നുള്ളൂ, ഇത്തരമൊരു കണ്ണ് പരിണമിച്ചുണ്ടാകാന്‍. നമമുടെ ആദിപൂര്‍വ്വിക നേത്രത്തിനു സമാനമായ കണ്ണുകള്‍ യഥാര്‍ത്ഥത്തില്‍ മിക്കയിനം വിരകള്‍ക്കും, ചില പ്രാചീന ഷഡ്പദങ്ങള്‍ക്കും ഉണ്ട്. ഇവയുടെ പ്രജനനകാലയളവ് നോക്കിയാല്‍ ഒരു തലമുറയില്‍ നിന്നും മറ്റൊന്നുണ്ടാവാനുള്ള സമയം ഒരു വര്‍ഷത്തിലും താഴെയാണ്. ഒരു വര്‍ഷം എന്ന് കണക്കിയാല്‍പോലും അഞ്ചുലക്ഷത്തില്‍ത്താഴെ മാത്രമേ വരൂ, ഈ സമയം! ഓരോ തലമുറയിലും വരുന്ന പ്രജനന ശേഷിയുടെ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടാണിത്. ഒരു നാടവിര 34,000 മുതല്‍ 40,000 വരെ മുട്ടകള്‍ ഒറ്റയിരിപ്പിനിടും. ഈ വ്യത്യാസങ്ങളൊക്കെ കണക്കിലെടുത്താല്‍ അഞ്ചുലക്ഷം എന്നത് വീണ്ടും കുറയാനാണു സാദ്ധ്യത. പക്ഷേ മ്യൂട്ടേഷന്റെ നിരക്കും അത് തലമുറകളിലൂടെ കൈമാറുന്നതിനുള്ള സാധ്യതയും വളരെ കുറഞ്ഞതാണ്. യഥാര്‍ത്ഥ ലോകത്തിലെ ഈ സാധ്യതകളെക്കൂടി കണക്കിലെടുത്താല്‍ പോലും ഒരു ആധുനിക നേത്രം ഉരുത്തിരിഞ്ഞുവരാന്‍ പത്തുലക്ഷം വര്‍ഷത്തില്‍ത്താഴെ മാത്രം സമയം മതി എന്നു കാണാം. ഭൂമിയിലെ ജീവന്റെ ചരിത്രത്തിന് 400 കോടിയ്ക്കടുത്ത് വര്‍ഷങ്ങള്‍ പഴക്കമുണ്ട്; ആവശ്യമായതിന്റെ നാലായിരം ഇരട്ടി വര്‍ഷങ്ങള്‍ !!

Mar 15, 2008

ശാസ്ത്രത്തെ കൂട്ടുപിടിച്ചു നടത്തുന്ന വിഡ്ഢി പ്രചാരണങ്ങള്‍ !

വിജയകൃഷ്ണന്റെ ലോകം എന്ന ബ്ലോഗില്‍ കണ്ട "എടത്തൂടെ എഴുന്നേറ്റാല്‍" എന്ന കുറിപ്പാണ് ഈ കമന്റിനാധാരം.

ദിവസത്തിന്റെ തുടക്കത്തില്‍ അസ്വസ്ഥരായി കാണുന്നവരോട്‌ നീയിന്നെന്താ എടത്തൂടാണോ എഴുന്നേറ്റത്‌ എന്നു ചോദിച്ചു കേട്ടിട്ടില്ലേ? അതിനെക്കുറിച്ചു മുത്തശ്ശി പറഞ്ഞതിങ്ങനെയാണ്‌. ..നമ്മുടെ ശരീരത്തിനു ചുറ്റും രണ്ടു കാന്തികവലയങ്ങളുണ്ട്‌. ഒന്നു കാലില്‍ നിന്നു ശിരസ്സു വരേയും ശിരസ്സില്‍ നിന്ന്‌ കാലു വരേയും പ്രദക്ഷിണമായി പോകുന്നത്‌. രണ്ടാമത്തേത്‌ ശരീരത്തിന്റെ ഇടതുവശത്തുനിന്ന്‌ മുന്‍ഭാഗത്തു കൂടി വലത്തോട്ടും വലതു വശത്തുനിന്ന്‌ പിറകില്‍ക്കൂടി ഇടതുവശത്തേക്കും പൊയ്‌ക്കൊണ്ടിരിക്കുന്നത്‌. ശരീരമാകുന്ന യന്ത്ര സജ്ജീകരണത്തിന്റെ നിലനില്‍പ്പ്‌ ആദ്യത്തെ വലയത്തെയും പ്രവര്‍ത്തനക്ഷമതയും ബലവും രണ്ടാമത്തെ വലയത്തേയും ആശ്രയിച്ചിരിക്കുന്നു.ഈ കാന്തികവലയത്തിന്റെ ഗതിക്കനുസരിച്ച ശരീരചലനം കാന്തികവലയത്തിന്റെ winding ദൃഢപ്പെടുത്തും. മറിച്ചായാല്‍ ഈ വൈന്‍ഡിംഗ്‌ അഴിഞ്ഞ്‌ യന്ത്രസംവിധാനത്തിനു തന്നെ പ്രവര്‍ത്തനശേഷി ക്ഷയിക്കാനിടവരും. ശരീരം വലതുവശം തിരിഞ്ഞെണീക്കുന്നത്‌ ഈ വൈന്‍ഡിംഗ്‌ കൂടുതല്‍ ദൃഢമാക്കുകയും ആയതിനാല്‍ ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇടതുവശം തിരിഞ്ഞെണീറ്റാല്‍ ശരീരത്തിന്റെ കാന്തികവലയത്തിലെ ബലക്കുറവിനാല്‍ ശരീരത്തില്‍ താത്‌കാലികമായ അസ്വസ്ഥകള്‍ ഉണ്ടാകുന്നു. ഇതു മുത്തശ്ശിയുടെ ന്യായം...


വിജയകൃഷ്ണന്‍ ജീ എഴുതിയ അശാസ്ത്രീയ കുറിപ്പ് അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ അഭിപ്രായമാണ് എന്നൊരു ജാമ്യമെങ്കിലും ഉണ്ട്. എന്നാല്‍ ആ കുറിപ്പിനു വന്ന പിന്മൊഴികളില്‍ ആ വിഡ്ഢിത്തത്തെ ശാസ്ത്ര സത്യമായി ന്യായീകരിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കണ്ട് ഇട്ട കമന്റാണ് ഇത് :

സൂരജ് :: suraj said...
തുറന്നു പറയുന്നതു കൊണ്ട് ഒന്നും വിചാരിക്കരുതേ...
ഇത്തരം വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളം ബ്ലോഗെഴുത്തുകാരെങ്കിലും കൂട്ടുനില്‍ക്കരുത് .

കാന്തികവലയം, പോസിറ്റീവ് എനര്‍ജിയുടെ ആവരണം, ഓറ എന്നിങ്ങനെയുള്ള വിഡ്ഢിത്തങ്ങളും അശാസ്ത്രീയ കല്പനകളും കൊണ്ട് സ്വന്തം ശരീരത്തെയും പ്രകൃതിയേയും രോഗത്തെയും കുറിച്ച് അടിസ്ഥാനരഹിതമായ ഭയമുണ്ടാക്കാം എന്നല്ലാതെ ഒരു വിശേഷവുമില്ല.

ഇടതുവശം തിരിഞ്ഞെഴുനേറ്റാല്‍ അറ്റാക്കു വരാന്‍ സാധ്യത കൂടുതലുണ്ട് എന്ന് പറയുന്ന സഞ്ജുവിന് ആ വിവരം എവിടുന്നു കിട്ടിയെന്നു പറയാമായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം വിവരിക്കുന്ന ഏതെങ്കിലും പ്രൈമറി സ്കൂള്‍ പുസ്തകമെങ്കിലുംവായിച്ചാല്‍ തീരാവുന്ന ഒരു തെറ്റിദ്ധാരണയെ ഇങ്ങനെ ശാസ്ത്രമെന്നമട്ടില്‍ ഇവിടെ പ്രസ്താവിക്കുമ്പോള്‍ അത്രയും ഉത്തരവാദിത്വമെങ്കിലും ആവാം!

പ്രിയാ ഉണ്ണികൃഷ്ണന്‍ പറയുന്ന ശാസ്ത്രീയ-ആചാരങ്ങള്‍ക്കൊക്കെ എന്ത് ശാസ്ത്ര പിന്തുണയാണാവോ ഉള്ളത് ?
മതപരമായ ആചാരങ്ങള്‍ക്കും പഴകിപ്പുളിച്ച പേക്കൂത്തുകള്‍ക്കുമൊക്കെ ശാസ്ത്രാടിസ്ഥാനമുണ്ടെന്ന മട്ടില്‍ ഏറെക്കാലമായി പ്രചാരണം നടക്കുന്നുണ്ട് നാട്ടില്‍. ഇതിനൊക്കെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്നു വാദിക്കുന്നവര്‍ ദയവ് ചെയ്ത് അത്തരം തെളിവുകള്‍ വിശദീകരിക്കുന്ന റെഫറന്‍സുകളോ ഗവേഷണ പേപ്പറുകളൊ ക്വോട്ട് ചെയ്യുക. ഒരുപാട് അന്ധകാരത്തില്‍ നിന്നു അറിവിന്റെ ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റ ഒരു ജനതയാണ് നാം. വീണ്ടും ആ അന്ധകാരത്തിലേക്ക് തിരികെ കൊണ്ടുപോകരുതേ എന്ന ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ‍.

പ്രിയാ ഉണ്ണികൃഷ്ണന്‍ എന്ന ബ്ലോഗര്‍ ഇതിന് ഇങ്ങനെ മറുപടി പറയുന്നു :

ഉത്തരം ലളിതം: എന്തുകൊണ്ട് ഇന്നത്തെ ജനത യോഗയിലേയ്ക്ക് തന്നെ തിരിച്ചുപോകുന്നു എന്നു ചിന്തിക്കുക

ഇതിനു മറുപടിയായിട്ടാണ് ഈ കമന്റ് :


സൂരജ് :: suraj said...

പ്രിയാ ഉണ്ണികൃഷ്ണന്‍ ആദ്യ കമന്റില്‍ പറഞ്ഞത് ഇങ്ങനെയല്ലേ :
"..രാവിലെ എഴുന്നേറ്റാല്‍ ആദ്യം ഭൂമിയില്‍ തൊട്ട് തൊഴണം, സ്ത്രീകള്‍ നിവര്‍ന്ന് കിടന്നു നമസ്കരിക്കരുത്, സന്ധ്യയ്ക്ക് ആഹാരം കഴിക്കരുത്, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്... അതിലെല്ലാം തന്നെ സത്യങ്ങളും.."

ഇതിലെവിടെയാണ് ശാസ്ത്ര സത്യം എന്നു പറയുമോ? എന്നിട്ട് പോരെ യോഗയിലേക്ക് ആളുകള്‍ കൂടുതല്‍ വരുന്നതിന്റെ കാരണം തിരയുന്നത് ?

പിന്നെ, ഒരു പ്രത്യേക ജീവിത രീതിയോ ആചാരമോ ഇന്ന് ആളുകള്‍ കൂടുതലായി അനുധാവനം ചെയ്യുന്നു എന്നതൊന്നുമല്ല കേട്ടോ ഒരു സംഗതിയുടെ ശാസ്ത്രീയ വശമോ, ക്വാളിറ്റിയോ നിശ്ചയിക്കാനുള്ള അളവു കോല്‍. അങ്ങനെയാണെങ്കില്‍ ലൈംഗിക തൊഴിലാളികള്‍ പണ്ടുള്ളതിന്റെ എത്രയോ ഇരട്ടിയായിട്ടുണ്ട് ഇന്ന്, എന്നു വച്ച് വേശ്യാവൃത്തി എന്നത് എന്തോ കിടിലന്‍ സംഭവമാണെന്ന് പ്രിയാ ഉണ്ണികൃഷ്ണന്‍ പറയുമോ?

മനുഷ്യശരീരത്തിലെ ജലതന്മാത്രകളും, ഒരു പാട് ion-കളും diamagnetic ആണ് എന്നത് ഒരു ശാസ്ത്ര സത്യം. എന്നുവച്ച് മനുഷ്യശരീരത്തിലൂടെ നാം സാധാരണ കാണുന്ന കാന്തങ്ങളിലേതു പോലുള്ള ഒരു കാന്തിക വലയം കടന്നു പോകുന്നുവെന്നൊക്കെ പറഞ്ഞാല്‍ അത് വിവരക്കേടാണ്.

ഭൂമിയുടെ കാന്തിക ഫീല്‍ഡും മനുഷ്യന്റെ ശരീരത്തിലുണ്ടെന്നു പറയുന്ന ഈ കാന്തികതയും തമ്മിലെന്തോ പ്രതിപ്രവര്‍ത്തനമുണ്ടെന്നും അതു കൊണ്ടാണ് ‘വടക്കോട്ട് തലവച്ചു കിടക്കരുത്’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്നുമൊക്കെയുള്ള സ്റ്റുപ്പിഡ് പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് ശാസ്ത്രീയം എന്ന പേരില്‍!
ഇതിന്റെ അടിസ്ഥാനത്തില്‍ മാഗ്നെറ്റോ തെറാപ്പി എന്നൊരു ചികിത്സാരീതി പോലുമുണ്ട്! ഇടയ്ക്കിടെ ടെലി ബ്രാന്റ് ഷോയിലും മറ്റും ഇതുപോലുള്ള കാന്ത-മാല, കാന്ത-ബെല്‍റ്റ് തുടങ്ങിയ ആനവിഡ്ഢിത്തങ്ങളും കാണാം.(സായിപ്പും അന്ധവിശ്വാസത്തില്‍ ഒട്ടും മോശമല്ലല്ലോ!!)

മാഗ്നെറ്റിസം എന്താണ് എന്നു പോലും ഒന്നു ഗൂഗിള്‍ സെര്‍ച്ച് ചെയ്യാതെ ഇതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ 100% സാക്ഷരതയുണ്ടെന്നഭിമാനിക്കുന്ന ഒരു വിഭാഗമുണ്ടല്ലോ എന്നു കാണുമ്പോള്‍ സങ്കടം തോന്നുന്നു!
ചുമ്മാതല്ല ഈ നാട്ടില്‍ പത്തിരുന്നൂറ് കൊല്ലം വിദേശികള്‍ കയറി നിരങ്ങി ഭരിച്ചത്!

അറിവില്ലായ്മ ഒരു തെറ്റല്ല. പക്ഷേ അറിവ് നേടാനുള്ള ഉപാധികള്‍ ഇങ്ങനെ വിരല്‍ തുമ്പില്‍ പരന്നു കിടക്കുമ്പോള്‍ അതിനു നേരെ കണ്ണടച്ചിട്ട് വിശ്വാസങ്ങളെ അന്ധമായി പിന്താങ്ങുന്നത് തെറ്റാണെന്നു മാത്രമല്ല പൂര്‍വികരോടും പില്‍ക്കാല തലമുറകളോടും വരെ ചെയ്യുന്ന മഹാപാതകം കൂടിയാണ്.
March 15, 2008 8:12 AM

ജിഹേഷ് ജി യുടെ ഈ കമന്റിനിട്ട മറുപടിയാണ് താഴെ :


പ്രിയ ജിഹേഷ് ജീ,

"...പക്ഷേ വടക്കോട്ട് തലവെയ്ക്കരുത് എന്നതില് എന്തെങ്കിലും ശാസ്ത്രം ഉണ്ടാകും എന്നു വിശ്വസിക്കാനാണു എനിക്കു താല്പര്യം.. ഒരു പക്ഷേ ഭൂമിയുടെ കാന്തിക മണ്ഡലം രക്തത്തിലെ അയേണിനെ സ്വാധീനിക്കുകയും തന്മൂലം രക്തപ്രവാഹത്തില് കൂടുതല് ഫ്രിക്ഷ്ന് ഉണ്ടാകുകയും അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യുമായിരിക്കും..."

താങ്കളുടെ പ്രൊഫൈലില്‍ കാണുന്നത് താങ്കള്‍ എഞ്ചിനിയറിംഗ് മേഖലയില്‍ ജോലിചെയ്യുന്ന ഒരാളാണെന്നാണ്. എന്നിട്ട് ഇത്ര ഉത്തരവാദിത്വമില്ലാതെ എങ്ങനെ ഈ ശാസ്ത്രാബദ്ധം ഇങ്ങനെ പറയാന്‍ കഴിയുന്നു ?! ഇന്റര്‍നെറ്റില്‍ എത്രയോ ശാസ്ത്ര വെബ്സൈറ്റുകളുണ്ടായിരുന്നു ഇതൊക്കെ വെരിഫൈ ചെയ്യാന്‍ ! ഒന്നും കണ്ടില്ലേ ?

മാഗ്നെറ്റിസത്തെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ താങ്കള്‍ പത്താം ക്ലാസില്‍ പഠിച്ചിട്ടില്ലേ ? പ്ലസ് വണ്ണിലും ടൂവിലും മാഗ്നെറ്റിക് ഫില്‍ഡ് വച്ചുള്ള ഒരു പരീക്ഷണം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുവേണ്ടിയെങ്കിലും പഠിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു :))

(ഇത് എഞ്ചിനിയറിംഗും മെഡിസിനുമൊക്കെ പഠിച്ച് ഉന്നതബിരുദമെടുത്തിട്ടും ഫൂഷ്വേയും ജ്യോത്സ്യവും കാന്തചികിത്സയേയും പോലുള്ള എന്തിനേയും അന്ധമായി വിശ്വസിക്കുന്ന എല്ലാവരോടും ചോദിക്കേണ്ട ചോദ്യമാണ്)

മാഗ്നെറ്റിക് ആയ ഒരു വസ്തുവിന്റെ തന്മാത്രാതലത്തില്‍ closed ആയ current loop-കള്‍ ഉണ്ട്. ഇത് ആ തന്മാത്രകളിലെ ആറ്റങ്ങളില്‍ ചലിക്കുന്ന ഇലക്ട്രോണുകളാല്‍ ഉണ്ടാകുന്നതാണ്. ഓരൊ കറണ്ട് ലൂപ്പിനും അതിന്റേതെന്നു പറയാവുന്ന ഒരു മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റ് (magnetic dipole moment) ഉണ്ട്.

ഒരു സ്ഥായിയായ magnetic dipole moment ഉള്ള വസ്തുവിലാണ് ഫെറോമാഗ്നെറ്റിസം കാണുന്നത്.ഫെറോമാഗ്നെറ്റ് എന്നാല്‍ സ്വയമേവ കാന്തമാകാന്‍ കഴിവുള്ള വസ്തുക്കള്‍. ഇരുമ്പ്, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളാല്‍ ഉണ്ടാക്കുന്ന ഫെറോമാഗ്നെറ്റുകളിലെ ion-കള്‍ക്കൊരു പ്രത്യേകതയുണ്ട്. ഇവയ്ക്ക് Pauli-യുടെ exclusion principle വച്ചു നോക്കുമ്പോള്‍ ജോഡിയില്ലാത്ത ഇലക്ട്രോണുകള്‍ (unpaired electrons) ഉണ്ണ്ടെന്നു കാണാം. ഉദാഹരണത്തിന് കാന്തിക ഇരുമ്പിന്റെ രണ്ട് 'ഒറ്റയാന്‍' ഇലക്ട്രോണുകളെ ഓര്‍ക്കുക. ഇരുമ്പിന്റ്റെയും അതുപോലുള്ള ഫെറോമാഗ്നെറ്റിക് (സ്വയമേവ കാന്തമായ) വസ്തുക്കളുടെയും സകല മാഗ്നെറ്റിക് കളികളും ഈ ഒറ്റയാന്‍ ഇലക്ട്രോണുകളുടെ magnetic dipole moment-നെ ആശ്രയിച്ചാണിരിക്കുന്നത്. കാന്തമായ ഒരു കഷ്ണം ഇരുമ്പിലെ ശതകോടിക്കണക്കിനു ആറ്റങ്ങളിലെ ജോഡിയില്ലാ-ഇലക്ട്രോണുകള്‍ തങ്ങളില്‍ ഉള്ള ഒരു self-aligning പാരസ്പര്യമാണ് കാന്തത്തെ കാന്തമാകുന്നത്. ഇത്തരത്തില്‍ സ്വയമേവ align ചെയ്ത് magnetic domain-കള്‍ ഉണ്ടാകാനൊന്നുമുള്ള കപ്പാസിറ്റി ശരീരത്തില്‍ ചിതറിക്കിടന്ന് ഒഴുകുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമായ ഒരു ion-നുമില്ല !

ഒന്നാമത് , ശരീരത്തിലെ ഇരുമ്പ് ഫെറോമാഗ്നെറ്റിക് അല്ല ...! ശരാശരി മനുഷ്യശരീരത്തില്‍ ആകപ്പടെ ഉള്ളത് 4 ഗ്രാം ഇരുമ്പാണ് ! ഹ ഹ ഹ!

ഹീമോഗ്ലോബിനും ഹീമോസിഡറിനും ഫെറിറ്റിനുമൊക്കെയായി ശരീരത്തില്‍ കാണുന്ന ഈ ഇരുമ്പ് ഏറിയ കൂറും പാരാമാഗ്നെറ്റിക് ആണ്. ഒരുകഷ്ണം ഇരുമ്പ് മാഗ്നെറ്റ് ആകുമ്പോള്‍ അതിലെ മുഴുവന്‍ ജോഡിയില്ലാ-ഇലക്ട്രോണുകളുടെയും axis-കള്‍ പുറമേ നിന്നും കൊടുക്കുന്ന ഫീല്‍ഡിന്റെ അതേ ദിശയിലാകുന്നു. ഇതിനെ മാഗ്നെറ്റിക് സാച്ചുറേഷന്‍ എന്നു ലളിതമായി പറയാം. പാരാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ മാഗ്നെറ്റിക് സാച്ചുറേഷനിലെത്തുമ്പോഴേ ഫെറോമാഗ്നെറ്റുകളെപ്പോലെ സ്വയം കാന്തിക ശേഷിയുള്ളതായി മാറൂ.. ശരീരത്തിലെ ഇരുമ്പോ മറ്റു ലോഹങ്ങളുടെയോ തന്മാത്രകളോ ചാര്‍ജ്ജുള്ള അയോണുകളോ ഒന്നും ദുര്‍ബലമായ ഒരു കാന്തിക ഫീല്‍ഡ് ഉളവാക്കാന്‍ പോലുമുള്ള alignment ശരീരത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.

കാരണം :

1) ശരീരത്തിലെ അയോണുകള്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് ഏറിയപങ്കും സഞ്ചരിക്കുന്നത്.

2) ഇവയെ കൃത്യമായ ഒരു ദിശയിലേക്ക് കൂട്ടമായി ആട്ടിത്തെളിച്ചുകൊണ്ടുപോകാനോ ഒരു ഫീല്‍ഡ് സൃഷ്ടിക്കാനോ ഒന്നും നമ്മുടെ രക്തത്തിനോ മറ്റു സ്രവങള്‍ക്കോ കഴിവില്ല.

3) ശരീരത്തിലെ കോശാന്തര്‍ഭാഗങ്ങളിലായാലും രക്തത്തിലായാലുമെല്ലാം, തെര്‍മല്‍ ചലനം (thermal motion) കാരണം അയോണുകളും തന്മാത്രകളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഈ തെര്‍മല്‍ ചലനത്തെ ആദ്യം അടക്കിയാല്‍ മാത്രമേ തന്മാത്രകള്‍ക്ക് സ്വസ്ഥമായി മേല്‍പ്പറഞ്ഞപോലെ ഒന്ന് align ചെയ്ത് മാഗ്നെറ്റിക് ഡൊമെയിനുകള്‍ സൃഷ്ടിക്കാനും മാഗ്നെറ്റിക് ഫീല്‍ഡ് ഉണ്ടാക്കാനും കഴിയൂ. നമ്മുടെ തെര്‍മല്‍ ചലനത്തെ പൂര്‍ണ്ണമായി അടക്കണമെങ്കില്‍ മനുഷ്യശരീരത്തെ പൂജ്യം ഡിഗ്രി സെന്റീഗ്രേഡിലും വളരെ താഴേക്ക് താപനില താഴ്ത്തണം. ലബോറട്ടറി കണ്ടീഷനുകളില്‍ പോലും വളരെ ശ്രമകരമാണ് ഇതെന്നിരിക്കെ ജീവനോടെയുള്ള ഒരു ശരീരത്തില്‍ ഇങ്ങനെ ഡൊമെയിനുകളെ ഉണ്ടാക്കുന്നതെങ്ങനെ ?

ആറ്റങ്ങളുടെ മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റിന്റെ ആയിരക്കണക്കിനിരട്ടി ദുര്‍ബലമായ മറ്റൊരു magnetic moment കാണിക്കുന്നുണ്ട് അവയുടെ ന്യൂക്ലിയസുകള്‍. ഇത് പ്രോട്ടോണുകളാല്‍ ഉളവാകുന്നതാണ്. ശരീരത്തിലെ ജലതന്മാത്രകളിലെ ഈ പ്രോട്ടോണുകള്‍ക്ക് അതിശക്തമായ ( പലപ്പൊഴും 1.5 Tesla-ക്കു മേല്‍ വരുമേ ഇത് ) മാഗ്നെറ്റിക് ഫീല്‍ഡിനുള്ളില്‍ ഉണ്ടാകുന്ന alignment വ്യതിയാനവും ഫീല്‍ഡ് മാ‍റുമ്പോഴുള്ള ഉര്‍ജ്ജ വ്യതിയാനവുമൊക്കെ ഉപയോഗപ്പെടുത്തികൊണ്ടാണ് നമ്മുടെ MRI scan യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രക്തത്തിലെ ചുവന്ന കോശങ്ങളിലെ ഓക്സിജന്‍ വാഹകരായ ഹീമോഗ്ലോബിന്‍ തന്മാത്രകള്‍ നിരോക്സീകരിക്കപ്പെട്ട അവസ്ഥയില്‍ പാരാമാഗ്നെറ്റിക്കും, ഓക്സിജനെ വഹിക്കുമ്പോള്‍ ഡയാമാഗ്നെറ്റിക്കുമാണ്. ഈ തത്വമുപയോഗപ്പെടുത്തിക്കൊണ്ടാണ് നമ്മള്‍ എം.ആര്‍.ഐ. സ്കാനുകള്‍ ഉപയോഗിച്ച് തലച്ചോറിലെ രക്തയോട്ടത്തിന്റെ ചിത്രമെടുക്കുന്നത്. ഭൂമിയുടെ മാഗ്നെറ്റിക് ഫീല്‍ഡ് ഏതാണ്ട് 0.00006 Tesla ആണെങ്കില്‍ ഒരു എം.അര്‍.ഐ സ്കാന്‍ ഉളവാകുന്നത് ഇതിന്റെ പതിനായിരം മടങ്ങിലേറെ വരും. ഇ പോസ്റ്റിലും പല കമന്റുകളിലും പറയും പോലെ മനുഷ്യശരീരത്തിന് സ്വന്തമായി ഒരു കാന്തിക ഫീല്‍ഡ് ഉണ്ടെങ്കില്‍ ഒരു എം.ആര്‍.ഐ സ്കാനെടുക്കൊമ്പോഴേക്ക് രോഗി പൊട്ടിത്തെറിച്ചു കഷ്ണം കഷ്ണമാകണമല്ലോ !!

കണക്കും ഫിസിക്സും കണ്ടു കണ്ണുതള്ളി ബയോളജിയെടുത്ത് പഞ്ചായത്തുവിട്ട ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒരു എഞ്ചിനിയറെ ഇതൊക്കെ പഠിപ്പിച്ചു കളയാമെന്നു കരുതി പറഞ്ഞതല്ല. പക്ഷേ സ്കൂള്‍ കാലത്തെ അറിവുകള്‍ പോലും നിത്യ ജീവിതത്തിലുപയോഗിക്കാതെ 'അതു വിശ്വസിക്കാനാണിഷ്ടം, ഇതുവിശ്വസിക്കാനാണിഷ്ടം' എന്നു പുലമ്പുന്ന മനുഷ്യരാണ് ഇന്ത്യ എന്ന അപാരമായ പൊട്ടന്‍ഷ്യലുകളുള്ള ഒരു രാജ്യത്തിന്റെ ശാപം എന്നു മനസിലാക്കുന്നതുകൊണ്ട് പറഞ്ഞു പോയി എന്നുമാത്രം. ക്ഷമിക്കുക!
March 16, 2008 2:46 PM